ശബരിമലയിലെ ആചാരമാറ്റവും ഹിന്ദുവിന്റെ പ്രതികരണവും ചില യാഥാര്‍ഥ്യങ്ങളും - from WhatsApp

: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധി വന്ന ശേഷം സമൂഹമാധ്യമങ്ങളില്‍ വളരെയധികം പ്രതികരണങ്ങളാണ്, അത്രയും സമൂഹത്തില്‍ പക്ഷേ ഇല്ല തന്നെ. കഴിഞ്ഞദിവസം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രീ. പ്രയാര്‍ ഗോപാലകൃഷ്ണനുമായി ഇക്കാര്യം ഫോണില്‍ സംസാരിക്കുകയുണ്ടായി. ആരും നല്‍കിയില്ലെങ്കിലും സ്വന്തം നിലയില്‍ സുപ്രീംകോടതിയില്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെയായാലും തികഞ്ഞ ഭക്തനായ  അദ്ദേഹം ജയിക്കണമെന്നില്ല.       സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാരണമോ  സുപ്രീംകോടതി ന്യായാധിപന്മാരുടെ വ്യക്തിപരമായ വീക്ഷണം കാരണമോ മാത്രമല്ല ശബരിമല കേസിലെ വിധി. ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് വാദിച്ചവര്‍ നല്‍കിയ പരസ്പരവിരുദ്ധങ്ങളായ മൊഴികളും തെളിവുകളും കൂടി അതിനു കാരണമാണ്.
2016-ല്‍ ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അവസരത്തിലാണ് തൃപ്തി ദേശായി അവിടെ കയറുമെന്നു പറഞ്ഞതും പോലീസ് ജാഗ്രത പാലിക്കുന്ന സ്ഥിതി ഉണ്ടായതും.  അന്ന് തന്ത്രി മുതല്‍ അവിടത്തെ സാധാരണ ജീവനക്കാര്‍ വരെയുള്ളവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട ചില സത്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. ശബരിമലയില്‍ ആചാരമാറ്റമെന്നു പറയുന്നത് ആരുമറിയാതെ പലപ്പോഴും സംഭവിക്കുന്നതാണ്, സംഭവിച്ചിട്ടുള്ളതാണ്. ചിലരുടെ താല്പര്യങ്ങളാണ് അതിനടിസ്ഥാനം. അത്തരം താല്പര്യം വരുമ്പോള്‍ ആര്‍ക്കും അവിടെ വിശ്വാസം പ്രശ്‌നമല്ല- കച്ചവടമാണ് ലക്ഷ്യം. ഉദാഹരണങ്ങള്‍ നിരത്തട്ടെ:
ആചാരമാറ്റം ഒന്ന്: പ്രയാര്‍ ഗോപാലകൃഷ്ണനുമായി 2016-ലെ മണ്ഡലകാലത്ത് ഒരുച്ചസമയം സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ രണ്ടുപേര്‍ അവിടേക്കു വന്നു. ഒരാള്‍ ഉത്തമന്‍. മറ്റേയാളുടെ പേരോര്‍മയില്ല. ശബരിമലക്കാട്ടിലെ ആദിവാസി ഊരുമൂപ്പന്റെ മകനാണ്. പ്രയാറിന്റെ കാലത്താണ് അവിടത്തെ 50 ആദിവാസികള്‍ക്ക് ആദ്യമായി ശബരിമലയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ലഭിക്കുന്നത്. അയ്യപ്പനെ സഹായിച്ച ആദിവാസികളുടെ പിന്മുറക്കാര്‍ക്ക് ശബരിമലയില്‍ ഒരവകാശവുമുണ്ടായിരുന്നില്ലെന്നതാണ് കാര്യം. ഇക്കാര്യം ചോദിച്ചപ്പോള്‍ ഉത്തമനാണ് വിശദീകരിച്ചത്. അഞ്ചുപത്തു കൊല്ലം മുമ്പു വരെ ശബരിമലയിലെ തേനഭിഷേകം നടത്തിയിരുന്നത് ആദിവാസികളാണ്. വ്രതമെടുക്കുന്ന ആദിവാസികള്‍ കാട്ടില്‍ നിന്ന് നറുതേന്‍ ശേഖരിക്കും. മൂപ്പനും പരിവാരങ്ങളും ആഘോഷമായി പ്രത്യേക ദിവസം ശബരിമലയിലെത്തും. അപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയുമടക്കം ശ്രീകോവിലില്‍ നിന്ന് മാറി നില്‍ക്കും. മൂപ്പന്‍ അകത്തു കടന്ന് അയ്യപ്പന്റെ വിഗ്രഹത്തില്‍ തേന്‍  അഭിഷേകിക്കും. ഇങ്ങനെ ചെയ്യുന്ന വേളയില്‍ മൂപ്പന്റെ കൂടെ ബാലനായ മകനും അകത്തുചെല്ലാറുണ്ടായിരുന്നു. അങ്ങനെ ശ്രീകോവിലിനുള്ളില്‍ കടന്നിരുന്നയാളാണ് ഇപ്പോള്‍ കരാര്‍ തൊഴിലാളിയായത്. അഞ്ചുപത്തു കൊല്ലം മുമ്പുവരെ ഉണ്ടായിരുന്ന ആചാരം പെട്ടെന്നൊരു ദിവസം മാറ്റി. തേനുമായി ആദിവാസികളെത്തിയാല്‍ ശ്രീകോവിലിനുള്ളില്‍ കടത്താതായി. തന്ത്രിയും മേല്‍ശാന്തിയും കൊടിമരച്ചുവട്ടില്‍ വെച്ചത് സ്വീകരിച്ച് ഉള്ളിലേക്കാനയിച്ച് അഭിഷേകം നടത്തും. 830 കോടി സ്ഥിരനിക്ഷേപവും 16000 കോടി ആസ്തിയുമുള്ള ക്ഷേത്രത്തില്‍ പണം വന്നുവീഴുന്നത് ആദിവാസികള്‍ക്ക് അല്പനേരം പോലും കിട്ടുന്നത് ചിലര്‍ക്കെങ്കിലും ദഹിച്ചു കാണില്ല. ഈ ആചാരം മാറ്റുമ്പോള്‍ ഒരാളും ചോദിക്കാനുണ്ടായിരുന്നില്ലെന്ന് ഉത്തമന്‍ പറഞ്ഞു. പ്രയാറും ഇക്കാര്യം ശരിവെച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ ആദിവാസികള്‍ ഹിന്ദുക്കളല്ലേ...
ആചാരമാറ്റം രണ്ട്: അയ്യപ്പനെ ആയോധന കല അഭ്യസിപ്പിച്ചത് ഒരു ഈഴവകുടുംബമാണെന്നാണ് ഐതിഹ്യം. ഇവര്‍ക്കായിരുന്നു വര്‍ഷങ്ങളോളം അവിടെ വെടിവഴിപാടിനുള്ള അവകാശം. പക്ഷേ അതും പിടിച്ചുവാങ്ങി, തങ്ങളുടെ താല്പര്യപ്രകാരമാക്കി ശബരിമലയിലെ സവര്‍ണാധിപത്യം. ഈഴവര്‍ അപ്പോള്‍ ഹിന്ദുക്കളല്ലേ...
ആചാരമാറ്റം മൂന്ന്: ശബരിമലയില്‍ മകരവിളക്കുത്സവത്തിന്റെ അവസാനകാലത്ത് മാളികപ്പുറത്തു നിന്ന് അയ്യപ്പനെഴുന്നള്ളുന്ന ചടങ്ങുണ്ട്. പന്തളം കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണപ്പെട്ടിയില്‍ കൊണ്ടു വരുന്ന മീശയുള്ള, ആയുധങ്ങള്‍ ധരിച്ച, അപ്പുറവുമിപ്പുറവും ആദിവാസി സേനാനായകരുടെ കൊടിയുള്ള അയ്യപ്പന്റെ രൂപമാണ് എഴുന്നള്ളിക്കുക പതിവ്. ശരംകുത്തി വരെയെത്തി തിരിച്ചെഴുന്നള്ളത്തും ഉണ്ട്. മാളികപ്പുറത്തമ്മ അയ്യപ്പനെ കല്യാണം കഴിക്കാനെഴുന്നള്ളുന്നു എന്ന കഥയ്ക്കാണ് പ്രചാരമെങ്കിലും യഥാര്‍ഥത്തില്‍ എഴുന്നള്ളിക്കുന്നത് അയ്യപ്പനെയാണ്. സ്ത്രീപ്രവേശവിഷയവുമായുള്ള കേസു വന്നപ്പോള്‍ 2016-ല്‍ അയ്യപ്പനെ എഴുന്നള്ളിക്കുന്നതിനു പകരം പല്ലക്കില്‍ മാളികപ്പുറത്തമ്മയെ എഴുന്നള്ളിക്കാനൊരു ശ്രമം നടന്നു. തങ്ങളെ ഒഴിവാക്കാനുള്ള തന്ത്രികുടുംബത്തിന്റെ ശ്രമമാണിതിനു പിന്നിലെന്നതിനാല്‍ പന്തളം കൊട്ടാരം എതിര്‍ത്തു. മാളികപ്പുറം മേല്‍ശാന്തിയും തന്ത്രി പറയുംപ്രകാരം ആചാരലംഘനം നടത്താന്‍ തയ്യാറായില്ല. അന്നവിടെ വാക്കുതര്‍ക്കം നടന്നെങ്കിലും കൂടുതല്‍ പ്രശ്‌നത്തിനു നിന്നാല്‍ ആള്‍ക്കാരറിയുമെന്നതിനാല്‍ തന്ത്രി പിന്‍വാങ്ങി. ആ ആചാരമാറ്റം തല്‍ക്കാലം മുടങ്ങിക്കിടക്കുന്നു.
ആചാരമാറ്റം നാല്:  അയ്യപ്പചരിത്രവും അവിടത്തെ ആചാരക്രമങ്ങളുമൊക്കെ ശ്രീഭൂതനാഥ സര്‍വസ്വം എന്ന ഗ്രന്ഥത്തിലാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. ഇതുപ്രകാരം അയ്യപ്പക്ഷേത്രമായല്ല ശബരിമലയുടെ തുടക്കം. അവിടെ ഉണ്ടായിരുന്ന ധര്‍മശാസ്താ വിഗ്രഹത്തിലേക്ക് അയ്യപ്പന്‍ വിലയം പ്രാപിക്കുകയായിരുന്നു. ശബരിമല ധര്‍മശാസ്താക്ഷേത്രം എന്നു തന്നെയാണ് ശബരിമല അറിയപ്പെടുന്നതും. ധര്‍മശാസ്താവിന് പൂര്‍ണ, പുഷ്‌കല എന്നിങ്ങനെ രണ്ടു ഭാര്യമാരുണ്ട്. ഇവരുടെ രൂപം പന്തളത്തു നിന്ന് എഴുന്നള്ളിക്കുന്ന തിരുവാഭരണപ്പെട്ടിയിലുണ്ട് താനും. സ്ത്രീപ്രവേശ കേസു വന്നപ്പോള്‍ പ്രയാറിന്റെ കാലത്ത് ശബരിമല ക്ഷേത്രത്തിന്റെ പേര് അയ്യപ്പസ്വാമി ക്ഷേത്രം എന്നു മാറ്റാന്‍ ശ്രമിച്ചത് ശബരിമലയില്‍ നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പനാണ് പ്രതിഷ്ഠ എന്നു വാദിക്കാനും ഭാര്യമാരുള്ള ശാസ്താവല്ല എന്ന് വരുത്തിത്തീര്‍ക്കാനുമായിരുന്നു.
ആചാരമാറ്റം അഞ്ച്:  1991 മുതലാണ് ശബരിമലയില്‍ യഥാര്‍ഥത്തില്‍ സ്ത്രീപ്രവേശം ഹൈക്കോടതി വിലക്കുന്നത്. അതിനുമുമ്പ് വരെ ദേവസ്വം ബോര്‍ഡ് തന്നെ ഇതിന് ഒത്താശ ചെയ്തിരുന്നു എന്ന തെളിവുകളാണ് സുപ്രീം കോടതിയില്‍ ഹാജരാക്കപ്പെട്ടത്. മണ്ഡല- മകരവിളക്ക് കാലത്ത് സ്ത്രീകള്‍ പ്രവേശിച്ചിരുന്നില്ല എന്നതിനാലാണ് പൊതുസമൂഹം ഇതേക്കുറിച്ച് വലിയ ബോധവാന്മാരല്ലാതിരുന്നത്. എല്ലാ മാസവും ഒന്നാം തീയ്യതി മുതല്‍ അഞ്ചുവരെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ മക്കളും തന്ത്രികുടുംബവുമായി ബന്ധപ്പട്ടവരുമൊക്കെ കയറാറുണ്ടായിരുന്നുവെന്ന് അവിടെയുള്ളവര്‍ തന്നെ സ്വകാര്യ സംഭാഷണത്തില്‍ പറയും. ഇതേത്തുടര്‍ന്ന് 1981 നവംബര്‍ 22-ന് സ്ത്രീകള്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥന പുറപ്പെടുവിച്ചു. പിന്നെയും പതിവുപോലെ സ്ത്രീകളെത്തി. വലിയ തമാശ എന്തെന്നാല്‍, ബോര്‍ഡ് തന്നെ ഫീസ് വാങ്ങി, സിനിമാ ഷൂട്ടിങ്ങിന് ലൊക്കേഷനായും ശബരിമല നല്‍കി എന്നതാണത്. അയ്യപ്പഭക്തനായ കെ.ശങ്കരന്‍ നിര്‍മിച്ച 'നമ്പിനോര്‍  കെടുവത്തില്ലൈ' എന്ന സുധാചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനയിച്ച സിനിമയ്ക്കുവേണ്ടി  1986 മാര്‍ച്ച് 8 മുതല്‍ 13 വരെയാണ് ഷൂട്ടിങ്ങിനു നല്‍കിയത്.  കായംകുളംകാരനായ വി. രാജേന്ദ്രന്‍ ഇതിനെതിരേ ബോര്‍ഡ് പ്രസിഡന്റ് എന്‍. ഭാസ്‌കരന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി റാന്നി കോടതിയില്‍ കേസു ഫയല്‍ ചെയ്തു. 1986-ല്‍ കോടതി ബോര്‍ഡ് പ്രസിഡന്റിനും ദേവസ്വത്തിനുമൊക്കെ പിഴ വിധിച്ചിട്ടു കൂടി സ്ത്രീകളെ ശബരിമലയില്‍ നിന്ന് ഗൗരവത്തോടെ ബോര്‍ഡ് വിലക്കിയില്ല എന്നതാണ് സത്യം. 1990-ല്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണർ തന്നെയായ എസ്. ചന്ദ്രികയുടെ മകളുടെ മകളുടെ ചോറൂണിന് സ്ത്രീകളെല്ലാം ശബരിമലയില്‍ കയറി നിരങ്ങുമ്പോള്‍ ഇപ്പോള്‍ എതിര്‍ക്കുന്ന തന്ത്രികുടുംബമടക്കം ഒന്നും മിണ്ടാതെ ഒത്താശ ചെയ്യുകയായിരുന്നു. കാരണം ആദിവാസിയോ ഈഴവനോ സ്ത്രീയോ ഒന്നുമല്ല എതിര്‍ഭാഗത്ത്, മറിച്ച് അധികാരമുള്ളവര്‍ തന്നെ എന്നതു തന്നെ കാരണം.  ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ എ. പി. ജോയി എടുത്ത ഈ ചടങ്ങിന്റെ  ചിത്രമുപയോഗിച്ചാണ് ചങ്ങനാശ്ശേരിക്കാരനായ എസ്. രാജേന്ദ്രന്‍ ശബരിമലയില്‍ സ്ത്രീകളെ വിലക്കാന്‍ ഹൈക്കോടതിയില്‍ പോകുന്നതും 1991-ല്‍ അനുകൂലവിധി വാങ്ങുന്നതും. ഇവിടെയും പ്രതി ദേവസ്വം ബോര്‍ഡായിരുന്നു. ഇപ്പോള്‍ സുപ്രീം കോടതിയിൽ കേസു പരിശോധിച്ചപ്പോള്‍ ബോര്‍ഡിന്റെ വാദങ്ങള്‍ വിലപ്പോവാത്തതിനും കാരണം ബോര്‍ഡ് നേരത്തെ സ്വീകരിച്ച ഇരട്ടത്താപ്പുകൾ തന്നെ. സ്ത്രീകളുടെ  കാര്യത്തില്‍ മാത്രം ആചാരലംഘനം പാടില്ല എന്നു പറയുന്നവര്‍ ബ്രാഹ്മണ്യമേധാവിത്വത്തിനായി ശബരിമലയിലെ മറ്റു സമുദായങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ ഒരു കുറ്റബോധവുമില്ലാതെ മാറ്റം വരുത്തുന്നു. ഒപ്പം സ്ത്രീവിഷയത്തില്‍ സര്‍ക്കാരിനെതിരേ ഹിന്ദുപിന്തുണയും തേടുന്നു. അപ്പോള്‍ ചോദിക്കട്ടെ, ആരാണ് ഹിന്ദു.  ശബരിമലയില്‍ കയറുമ്പോള്‍ എഴുതിവെച്ചിട്ടുള്ള ഒരു വാചകമുണ്ട്. ഹിന്ദുമതത്തിന്റെ ആശയവ്യാപ്തി വ്യക്തമാക്കുന്ന വാക്കുകള്‍. തത്വമസി എന്നത്. അവിടെ സ്ത്രീക്കും പുരുഷനുമൊന്നും വ്യത്യാസമില്ല. സ്ത്രീയെ വിലക്കുന്ന ലിഖിത രേഖയുമില്ല. മഹത്തായ ആശയപാരമ്പര്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കുമവിടെ കയറിച്ചെല്ലാം. ഹിന്ദുമതം നവീകരണത്തിന്റേതാണ്. പുരോഗമനത്തിന്റേതാണ്. ഒരു സമൂഹത്തിന്റെ പുരോഗതി അവിടത്തെ സ്ത്രീകളുടെ അന്തസ്സും സ്വാതന്ത്ര്യവും അനുസരിച്ചിരിക്കും. ഈ മാറ്റവും നമ്മള്‍ വിശ്വാസികള്‍ക്ക് എളുപ്പം അംഗീകരിക്കാന്‍ കഴിയില്ല. മുമ്പ് ക്ഷേത്രപ്രവേശവിളംബരം വന്നപ്പോഴും പലരും ഇനി ക്ഷേത്രത്തിൽ പോവില്ലെന്ന് പറഞ്ഞിരുന്നു. അതുപോലെ പലരും ഇപ്പോള്‍ പോവുകയുമില്ല. ഒന്നുരണ്ടു  തലമുറ കഴിഞ്ഞാല്‍ ഇപ്പോള്‍ പോകുന്നില്ലെന്നതൊക്കെ പഴങ്കഥയാവും. അതാണ് സാമൂഹിക മാറ്റം.

Comments

Popular posts from this blog

'മലഅരയര്‍' - from Whatsapp,author unknown